കോർപ്പറേഷൻ സ്ഥാപിച്ച വേസ്റ്റ് കണ്ടെയ്നറുകൾ നിറഞ്ഞു വഴിനീളെ മാലിന്യം

 


 കോഴിക്കോട് |  കോർപ്പറേഷൻ സ്ഥാപിച്ച മാലിന്യ കണ്ടെയ്നറുകൾ നിറഞ്ഞതോടെ ഹരിതകർമസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം റോഡരികിൽ ചീഞ്ഞു നാറുന്നു. കൂട്ടിയിട്ട മാലിന്യച്ചാക്കുകൾ മഴയിൽ നനഞ്ഞതിനാൽ കാൽനട ദുസ്സഹമായി.

നഗരമദ്ധ്യത്തിൽ ടൗൺ ഹാൾ റോഡിന് സമീപം മാലിന്യം ശേഖരിക്കാൻ രണ്ടു കണ്ടെയ്നറിനുകളാണ് സ്ഥാപിച്ചത്. ഇവ നിറഞ്ഞതോടെ പിൻവശത്തായി മാലിന്യം ചാക്കുകളിലാക്കി കൂടിയിട്ടിരിക്കുകയാണ്. കാരപ്പറമ്പ്, സിവിൽ സ്റ്റേഷൻ, കല്ലായി, കോതി, മാറാട്, ബേപ്പൂർ ഗ്വോതീശ്വരം തുടങ്ങി പലയിടത്തും വൈദ്യുത പോസ്റ്റുകളുടെയും മതിലുകളുടെയും ഇടയിലും മറ്റും ഒരാൾപൊക്കത്തിൽ മാലിന്യച്ചാക്കുകളാണ്. 

നടപ്പാതയോട് ചേർന്നും ചാക്കുകളിൽ മാലിന്യം നിക്ഷേപ്പിക്കുന്ന സ്ഥിതിയുമുണ്ട്. കൊവിഡുൾപ്പെടെ പകർച്ചവ്യാധി ആശങ്ക നിലനിൽക്കെയാണ് കോർപ്പറേഷൻ മാലിന്യം നീക്കാതെ കെെയൊഴിയുന്നത്. ആറ് ഏജൻസികൾക്കായിരുന്നു കോർപ്പറേഷൻ ᶜˡʳⁿᵉʷˢ പരിധിയിലെ മാലിന്യ ശേഖരണ ചുമതല നൽകിയത്. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി രണ്ട്ഏജൻസികൾ വിവിധ കാരണങ്ങളാൽ മാലിന്യം എടുക്കുന്നത് നിറുത്തി. ഇതുകാരണമാണ് മാലിന്യനീക്കത്തിന് കാലതാമസമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.


നഗരത്തിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന്ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കുന്നതിന് കോർപ്പറേഷൻ കൊണ്ടു വന്ന യൂസ്ഡ് കണ്ടെയ്നറുകൾ ആവശ്യത്തിനില്ല. കോർപ്പറേഷൻ പരിധിയിലെ മാലിന്യം മാത്രം ശേഖരിക്കാൻ 4400 മീറ്റർ സ്ക്വയർ ഏരിയ ആവിശ്യമാണ്. എന്നാൽ 2000 മീറ്റർ സ്ക്വയർ ഏരിയക്കടുത്ത് മാത്രമാണ് കോർപ്പറേഷനുള്ളത്. ഇതോടെയാണ് മാലിന്യ സംഭരണത്തിന് യൂസ്ഡ് കണ്ടെയ്നറുകൾ സ്ഥാപിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തിൽ വിവിധ വാർഡുകളിലായി 25 കണ്ടെയ്നറുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും 20 എണ്ണമേ സ്ഥാപിച്ചിട്ടുള്ളൂ. പല വാർഡുകളിലും കണ്ടെയ്നറുകളുടെ പ്ലാറ്റ്ഫോം മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. അതേസമയം ഒരു കണ്ടെയ്നർ സ്ഥാപിച്ചത് കൊണ്ട് പ്രശ്നം പരിഹാരമാകില്ലെന്നും കൂടുതൽ കണ്ടെയ്നറുകൾ വാർഡുകളിൽ സ്ഥാപിക്കണമെന്നുമാണ് കൗൺസിലർമാരുടെ ആവശ്യം.

Post a Comment

0 Comments