പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്‌, എൽഡിഎഫ് ക്യാമ്പിലേക്ക് മുഖ്യമന്ത്രി, അൻവറിനായി യൂസുഫ് പഠാനും എത്തും



 മലപ്പുറം  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രമുഖ നേതാക്കളുടെ നിര പാര്‍ട്ടികളുടെ പ്രചാരണത്തിനായി സജീവമായി ഇറങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് മണ്ഡലത്തിലെത്തും. അതിന് ഒരു ദിവസം മുമ്പായി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകുമെന്നാണ് വിവരം.


സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുള്‍പ്പടെയുള്ള എല്‍ഡിഎഫ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി നിലമ്പൂരിലുണ്ടാകും.


ഇതിനിടെ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ പ്രചാരണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസുഫ് പഠാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 15-ാം തീയതി മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസുഫ് പഠാന്‍ റോഡ് ഷോ നടത്തുമെന്നാണ് അന്‍വര്‍ ക്യാമ്പ് അറിയിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അന്‍വറിന്റെ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.


ഇതിനിടെ അന്‍വറിനെതിരേ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്‍വര്‍ പാര്‍ട്ടിചിഹ്നവും കൊടിയും ദുരുപയോഗം ചെയ്യുന്നുവെന്ന് കളക്ടര്‍ക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2007 മുതല്‍ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോഡിനേറ്റര്‍ എന്ന നിലയ്ക്കാണ് അന്‍വറിന് പാര്‍ട്ടിയില്‍ നിയമനം നല്‍കിയത്. സംസ്ഥാനകമ്മിറ്റിയെ അവഗണിച്ചുകൊണ്ടാണ് അന്‍വറിന്റെ പ്രവര്‍ത്തനം. ഇതെല്ലാം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലമ്പൂരില്‍ മനഃസാക്ഷി വോട്ടുചെയ്യാനാണ് പാര്‍ട്ടി ആഹ്വാനമെന്നും ഭാരവാഹികള്‍ പറയുന്നു.

Post a Comment

0 Comments